തന്നെ കെപിസിസി അധ്യക്ഷനാക്കിയത് ഇഷ്ടപ്പെട്ടില്ല; ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച്‌ വി എം സുധീരന്‍


തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് ഇഷ്ടപ്പെട്ടില്ല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ച്‌ വി.എം.സുധീരന്‍ . പലതവണ ഫോണില്‍ വിളിച്ചിട്ടും താല്‍പര്യമില്ലാത്ത തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പെരുമാറ്റം. പിന്നീട് വീട്ടില്‍ പോയി കണ്ടിട്ടും മുഖത്തുണ്ടായിരുന്നത് നീരസം മാത്രമായിരുന്നു.


കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അധ്യക്ഷനാക്കിയത്. അല്ലാതെ ആരും കെട്ടിയിറക്കിയതല്ല. താന്‍ അയോഗ്യനുമല്ല. എനിക്ക് വ്യക്തി താല്‍പര്യങ്ങളില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് തന്നോട് അകല്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


കെപിസിസി അധ്യക്ഷനായിരിക്കെ താന്‍ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തില്‍ തന്റെ പേരുപറയാന്‍ പോലും മടിയായിരുന്നു. കാശെറിയാതെ ശംഖുമുഖത്ത് ആളുവരില്ലെന്നായിരുന്നു ഒരു നേതാവിന്റെ പ്രസ്താവന. രണ്ടു ഗ്രൂപ്പ് നേതാക്കളും സഹകരിക്കാതിരുന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു. കോട്ടയത്തുവച്ച്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതിനുശേഷമാണു ജാഥകളില്‍ അദ്ദേഹം തന്നെ പിന്തുണച്ചത്. തന്റെ പേരു പറയാന്‍ പോലും തയാറായത് അതിനുശേഷമാണെന്നും സുധീരന്‍ തുറന്നടിച്ചു.

കരുണ എസ്‌റ്റേറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ ലെറ്റ് ഡൗണ്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ ലെറ്റ് ഡൗണ്‍ ചെയ്യാന്‍ ആകുമെന്ന് താനും തിരിച്ചു ചോദിച്ചു. പിന്നീട് നടന്ന യോഗത്തില്‍ എംഎല്‍എമാര്‍ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിര്‍ശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനിന്നതെന്നും സുധീരന്‍ പറഞ്ഞു.



Sharing is Caring