ഞങ്ങളുടെ ഐക്യം എന്താണെന്ന് തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് രാഹുല്‍


ഹൈദരാബാദ്: തെലുങ്കുദേശം അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താനും നായിഡുവും ശത്രുക്കളല്ലെന്നും തങ്ങള്‍ക്കിടയില്‍ മികച്ച പരസ്പരധാരണയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടിഡിപി സംഖ്യവും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നതിനിടിയാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍. തെലങ്കാനയില്‍ തിരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഞങ്ങള്‍ അന്യോന്യം ഇഷ്ടപ്പെടുന്ന വ്യക്തികളെന്നും, ഒരുമിച്ചു പലതും ചെയ്യാനാകുമെന്നു ചിന്തിക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ്ത. ഞങ്ങള്‍ തമ്മിലുള്ള ഐക്യം എത്രത്തോളമുണ്ടെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു.


രാജ്യമാണ് പരമപ്രധാനമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ കാഴ്ചപ്പാടു വളരെ വ്യക്തമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്കുദേശം മറ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നിരിക്കുന്നത് രാജ്യത്തെ ബിജെപിയില്‍ നിന്നും രക്ഷിക്കാനാണ്. ഇത് തങ്ങളുടെ ഉത്തരവാദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ഇന്നലെകള്‍ അത്ര ശുഭകരമായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തിനു സൃഷ്ടിക്കുന്ന ഭീഷണിക്കെതിരെയാണ് തങ്ങള്‍ യോജിച്ചു പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കാലങ്ങളായി തുടരുന്ന വൈരം മാറ്റിവച്ചാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മല്‍സരിക്കാന് ഇരുപാര്‍ട്ടികളും തീരുമാനമെടുത്തത്.



Sharing is Caring