ജസ്ന തിരോധാനക്കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് അന്വേഷണം നടത്തുക. ജസ്നയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ്, ജെസ്നയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി മുമ്പാകെയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. സി.ബി.ഐ. തിരുവനന്തപുരം മേധാവി നന്ദകുമാര്‍ നായര്‍ ആണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. എന്നാല്‍, എഫ്.ഐ.ആറില്‍ പ്രതികളുടെ പേരോ മറ്റു സൂചനകളോ ഇല്ല.
2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകുകയായിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ഫെബ്രുവരി 19ന് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടു