ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ട് നിന്നത് സംഘപരിവാറുകാരോ..?


രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ ക്ഷേത്രങ്ങളും ഉപയോഗിക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് തന്നെ തെളിവ്. പ്രശസ്തമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റുകള്‍ 2 ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് 30 ലക്ഷത്തോളം രൂപയ്ക്ക്. സംഭവത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഈ ഇടപാടിന് പിന്നില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. തൃപ്പൂണിത്തുറ ഭാഗത്തെ പ്രമുഖനായ സംഘപരിവാര്‍ നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത് എന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്.


അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത് കഴിഞ്ഞ എട്ടാം തീയതി. തൊട്ടുടുത്ത രണ്ട് ദിവസങ്ങളില്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ ലോക്കറ്റുകള്‍ വന്‍ തോതില്‍ വിറ്റു പോയി. അതും അഞ്ഞൂറിന്റെയും ആയിരത്തിന്‍റേയും നോട്ടുകള്‍ മാത്രം നല്‍കി. 60 പേര്‍ ചേര്‍ന്ന് വാങ്ങിക്കൂട്ടിയത് 30 ലക്ഷം രൂപയ്ക്കുള്ള സ്വര്‍ണലോക്കറ്റുകള്‍.


സാധാരണ ഒരു വര്‍ഷം കൊണ്ടുപോലും ഇത്തരം വില്‍പ്പനയുണ്ടാവാറില്ല എന്ന് സൂചനകിട്ടിയ ചിലരാണ് പരാതി നല്‍കിയത്. കള്ളപ്പണം വെളുപ്പിച്ചതാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന് ഇതേക്കുറിച്ച് രഹസ്യവിവരം നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് ,ആദായനികുതി വകുപ്പിന് വിവരം കൈമാറി.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് നടപടി തുടങ്ങിയത്.
ആദ്യപടിയായി സ്വര്‍ണം വിറ്റതിന്‍റെ മുഴുവന്‍ വിവരങ്ങളും അടിയന്തിരമായി നല്‍കാന്‍ ആവശ്യപ്പെട്ട് ചോറ്റാനിക്കര ദേവസ്വം ബോര്‍‍ഡ് അസി കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി. തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് അനുമതി നല്‍കിയത് കൊണ്ടാണ് അസാധുവായ നോട്ടുകൾ വാങ്ങി സ്വര്‍ണ്ണം വിറ്റതെന്നാണ് ദേവസ്വത്തിന്‍റെ വിശദീകരണം.

എന്നാല്‍ അസാധാരണമായ തോതില്‍ വില്‍പ്പന നടന്നിട്ടും അധികൃതര്‍ എന്തു കൊണ്ട് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന് ആദായ നികുതി വകുപ്പ് ചോദിക്കുന്നു. അധികൃതരുടെ അറിവോടെയാണോ വില്‍പ്പന നടന്നതെന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം നൂറ് കണക്കിന് ഭക്തര്‍ വന്നു പോകുന്ന അമ്പലത്തില്‍ നിന്ന് ലോക്കറ്റ് വാങ്ങിയവരുടെ വിലാസം ലഭിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അന്വേഷണത്തെ ഇത് ബാധിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Sharing is Caring