ഗാന്ധിനഗറിൽ പിടികൂടിയത് 2.38 കോടി രൂപ വിലമതിക്കുന്ന മദ്യം; ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു


മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലെ പലയിടങ്ങളിൽ നിന്നായി പിടികൂടിയ 2.38 കോടി രൂപ വിലമതിക്കുന്ന 82,000 കുപ്പി മദ്യം നശിപ്പിച്ചു. അഹമ്മദാബാദ് ജില്ലയിലെ ഗാന്ധിനഗർ ഡിവിഷനിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുൾഡോസർ ഉപയോഗിച്ചാണ് മദ്യക്കുപ്പികൾ നശിപ്പിച്ചത്.


154 കേസുകൾ രജിസ്റ്റർ ചെയ്തതായി ഐപിഎസ് ഉദ്യോഗസ്ഥൻ ആയുഷ് ജെയിൻ പറഞ്ഞു. അനധികൃത മദ്യവ്യാപാരം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ നടപടി. ഗുജറാത്തിൽ മദ്യം വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വിനോദ സഞ്ചാരികൾ ആവശ്യമായ രേഖകൾ നൽകി രജിസ്റ്റർ ചെയ്താൽ നിശ്ചിത അളവിൽ മദ്യം വാങ്ങാം. മദ്യനിരോധന നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.


2024-ൽ അഹമ്മദാബാദ് പൊലീസ് 5.78 കോടി രൂപ വിലമതിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്. സംസ്ഥാനവ്യാപകമായി 144 കോടി രൂപ വിലമതിക്കുന്ന 82 ലക്ഷം കുപ്പികളാണ് അധികൃതർ കണ്ടുകെട്ടിയത്. അനധികൃത മദ്യ വിൽപ്പന തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഇത്തരം നടപടികളെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.



Sharing is Caring