കൊവിഡ് ബില്‍ കണ്ട് ഞെട്ടി ; സൗജന്യ ചികിത്സ നല്‍കാന്‍ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി വ്യവസായി


സൂറത്ത് : കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി കോവിഡ് മുക്തനായ സൂറത്തിലെ വ്യവസായി. കോവിഡ് ചികിത്സയ്ക്കായി ചെലവ് വരുന്ന വലിയ ബില്‍ കണ്ട് ഞെട്ടിയാണ് വ്യവസായിയായ കാദര്‍ ഷേഖ്‌ തന്റെ ഓഫീസ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.


കഴിഞ്ഞ മാസം കോവിഡ് ബാധിച്ച്‌ 20 ദിവസത്തോളം സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു കാദര്‍ ഷേഖ്‌. രോഗമുക്തനായി മടങ്ങുമ്ബോള്‍ വലിയ തുക ചികിത്സയ്ക്കായി ആശുപത്രിയില്‍ അടയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് തന്റെ ഓഫീസ് ആശുപത്രിയാക്കി മാറ്റാന്‍ ഇദ്ദേഹം തീരുമാനിച്ചത്.
‘സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വളരെ കൂടുതലാണ്. പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഈ ചെലവ് താങ്ങാന്‍ സാധിക്കും? അതുകൊണ്ടാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്നും കാദര്‍ ഷേഖ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാവരേയും ഇവിടെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു’.


അധികൃതരില്‍നിന്ന് എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് 30,000 സ്ക്വയര്‍ ഫീറ്റിലുള്ള ഓഫീസ് 85 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത്. ജീവനക്കാരുടെ ശമ്ബളം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. കിടക്കകളുടെ ചെലവ്, വൈദ്യുതി ബില്‍ എന്നിവ കാദര്‍ ഷേഖ് തന്നെയാണ് വഹിക്കുന്നത്.



Sharing is Caring