കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്‌ത് നടപ്പിലാക്കേണ്ട മൂന്നുകാര്യങ്ങള്‍: നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുകാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ ചര്‍ച്ചയും പങ്കാളിത്തവും ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.


ജനങ്ങള്‍ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനം ടെലിമെഡിസിനില്‍ ഉണ്ടായ പുരോഗതിയാണ്. ടെലിമെഡിസിന്‍ വന്‍തോതില്‍ ജനപ്രിയമാകേണ്ടതുണ്ട്. അതിന് പുതിയ മോഡലുകളെക്കുറിച്ച്‌ ചിന്തിക്കണം. ആരോഗ്യമേഖലയിലെ മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെകാര്യങ്ങളാണ് രണ്ടാമത് ചര്‍ച്ചയാവേണ്ടത്. ഇതിന്റെ പ്രാരംഭ നേ‌‌ട്ടങ്ങള്‍ എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നതാണ്.ആഭ്യന്തര നിര്‍മ്മാതാക്കള്‍ പി.പി.ഇ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുകയും കൊവിഡ് പ്രതിരോധയോദ്ധാക്കള്‍ക്ക് നല്‍കുകയും ചെയ്തു.


മൂന്നാമത്തേത് ആരോഗ്യമേഖലയിലെ ഐ.ടി അനുബന്ധ ഉപകരണങ്ങളാണ്. ആരോഗ്യസേതു ആപ്പിനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടെന്ന് ഉറപ്പാണ്.കൊവിഡ് പ്രതിരോധത്തിന് ഇത് വളരെയേറെ പ്രയോജനകരമാണ്. 12കോടി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു-പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരെയുളള പോരാട്ടത്തിന്റെ വേര് മെഡിക്കല്‍ സമൂഹത്തിന്റെയും കൊറോണ യോദ്ധാക്കളുടെയും കഠിനാദ്ധ്വാനമാണെന്നും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പട്ടാളക്കാരെപ്പോലെയാണെന്നും അവര്‍ക്ക് പട്ടാളക്കാരുടെ യൂണിഫോം ഇല്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും മോദി പറഞ്ഞു.രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജോ ബിരുദാനന്തര മെഡിക്കല്‍കോളേജോ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .



Sharing is Caring