കേരളത്തിന്റെ ഭരണത്തലവൻ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നു


കേരളത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അഞ്ച് വർഷത്തിലേറെ സജീവ ഇടപെടലുകൾ നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നത്. വി.സിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാർ പോരിന് ആക്കംകൂട്ടി.


2024 സെപ്റ്റംബർ 5 രാജ് ഭവനിൽ 5 വ‍ർഷം പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ സംഭവ ബഹുലമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ബില്ലുകൾ, ഓർഡിൻസുകൾ ഒപ്പ് വെയ്ക്കുന്നതിൽ ചോദ്യം ഉന്നയിച്ചും ചിലപ്പോൾ ഒപ്പിടാതെ പിടിച്ചുവെച്ചും മറ്റ് ചിലപ്പോഴൊക്കെ തിരസ്കരിച്ചും ആരിഫ് മുഹമ്മദ് ഖാൻ താനൊരു റബർ സ്റ്റാംപല്ലെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.


നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഉപാധി വെച്ച് കൊണ്ട് സർക്കാരിനെ മുൾമുനയിൽ നിർത്തിയതും കരിങ്കൊടിക്കാരെ നേരിടാൻ തെരുവിലറങ്ങിയതും 9 സ‍ർവകലാശാല വൈസ് ചാൻസലർമാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടതും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഗുരുതര രാഷ്ട്രീയാരോപണങ്ങൾ ഉന്നയിച്ചതുമെല്ലാം ആരിഫ് ഖാൻെറ കാലത്തെ അസാധാരണ സംഭവങ്ങളായിരുന്നു.

വിവാദങ്ങളുടെ നിരന്തര സഹയാത്രികനായിരിക്കുമ്പോഴും ഗവർണർ പദവിയേയും രാജ് ഭവനെയും
ജനകീയമാക്കിയതും ആരിഫ് മുഹമ്മദ് ഖാനാണ്.

ജനങ്ങളുടെ പരാതി കേൾക്കാനും അതിൽ ഇടപെടുന്നതിനുമായി രാജ് ഭവൻെറ
വാതിലുകൾ തുറന്നിട്ടു.പ്രോട്ടോക്കോളിൻെറ കാർക്കശ്യം ഇല്ലാതെ ആഘോഷപരിപാടികൾക്ക്
ആതിഥേയനായി.പുറത്തെ ചെറിയ പരിപാടികളിൽ പോലും പങ്കെടുക്കാൻ സന്നദ്ധനായതും ആരിഫ് മുഹമ്മദ് ഖാൻെറ പ്രത്യേകതയായിരുന്നു.

രാജ് ഭവനിൽ വാർത്താ സമ്മേളനം നടത്തിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.എല്ലാ പ്രധാന വിഷയങ്ങളിലും മാധ്യമങ്ങളേട് പ്രതികരിക്കുന്നതും ആരിഫ് മുഹമ്മദ് ഖാൻെറ ശീലമായിരുന്നു.ഇനി ഇതെല്ലാം ബിഹാറിൽ പ്രതീക്ഷിക്കാം.



Sharing is Caring