കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു


കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദ് ചെയ്യണമെന്നും, അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റി.ഡി.എഫ്) ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് മാറ്റിച്ചത്. റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവിയാണ് പണിമുടക്ക് മാറ്റി വെച്ച കാര്യം അറിയിച്ചത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവച്ചത്. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ജൂലൈ ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തി ഇതുസംബന്ധിച്ച അപാകതകള്‍ പരിഹരിക്കാമെന്നും ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടി റദ്ദ്‌ചെയ്യാമെന്നും ഗതാഗതമന്ത്രി തോമസ്ചാണ്ടി റ്റി.ഡി.എഫ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
ഗതാഗതമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയില്‍ റ്റി.ഡി.എഫിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, അര്‍.ശശിധരന്‍,അയ്യപ്പന്‍, സണ്ണിതോമസ് എന്നിവരും ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍.ജോതിലാല്‍, കെ.എസ്.ആര്‍.ടി.സി. എം.ഡി.രാജമാണിക്യം എന്നിവരും പങ്കെടുത്തു. ശമ്പളം കൃത്യമായി എല്ലാ മാസവും മുടങ്ങാതെ ഒന്നാം തീയതി തന്നെ നല്‍കുമെന്നും പെന്‍ഷന്‍ കുടിശിക ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്നും മന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.




Sharing is Caring