കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവിൽ നിന്നുളള ഓക്സിജൻ വിതരണം മുടങ്ങി. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്.
നഗരത്തിലെ രണ്ടു ആശുപത്രികളിൽ രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യം വരെയുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ അടിയന്തരമായ ഇടപെടൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ നിന്ന് അടിയന്തരമായി15സിലിണ്ടറുകൾഎത്തിക്കുന്നതിനുളള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കാസർകോട് ജില്ലയ്ക്ക് ഓക്സിജൻ അനുവദിക്കുന്നതിൽ സംസ്ഥാന വാർറൂമിൽ നിന്ന് നടപടിയുണ്ടാകണമെന്നും കാസർകോട്ടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
മംഗളുരുവിൽ നിന്ന് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി.അറിയിച്ചു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവത്തിലെടുക്കണം. കൂടുതൽ ഓക്സിജൻ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ കൂടുതൽ രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമുണ്ടാകും. അതിനാൽ അടിയന്തരമായി മുഖ്യമന്ത്രി ഇക്കാര്യത്തിലിടപെട്ട് തീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.