കടത്തില്‍ മുങ്ങി പാകിസ്താന്‍


ഇസ്ലാമാബാദ്: ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് പാകിസ്താന്‍. കടം വാങ്ങി മുടിഞ്ഞ നിലയിലാണ് നിലവില്‍ രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥയെന്ന് കണക്കുകള്‍. കടം വാങ്ങുന്നതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റെക്കോര്‍ഡുമിട്ടു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിനിടെ തന്നെ കടം വാങ്ങി കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്തം കടത്തില്‍ 7,509 ബില്യണ്‍ പാകിസ്താനി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെയുള്ള റെക്കോര്‍ഡാണിത്.


കടം വാങ്ങിയതിന്റെ വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 2,804 ബില്യണ്‍ രൂപയാണ് സര്‍ക്കാര്‍ വിദേശത്ത് നിന്ന് കടം വാങ്ങിയത്. 4,705 ബില്യണ്‍ രൂപ ആഭ്യന്തര സ്രോതസുകളില്‍ നിന്നും വാങ്ങി.


സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്ക് പ്രകാരം നടപ്പു സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ രാജ്യത്തിന്റെ പൊതുകടത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. ഫെഡറല്‍ സര്‍ക്കാരിന്റെ കടം 32,240 ബില്യണ്‍ രൂപയിലെത്തിയെന്നും കണക്ക് വിശദീകരിക്കുന്നു.



Sharing is Caring