എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ


എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു. റോഡിന്റെ ഉദ്ഘാടനം നടന്നിട്ടില്ലെന്നും താല്‍കാലികമായി വാഹനങ്ങള്‍ കടത്തിവിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 151 ദിവസം മൂവാറ്റുപുഴ നഗരത്തില്‍ ഏറെ കഷ്ടപ്പെട്ട് ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിച്ച ട്രാഫിക് പൊലീസിന്റെ മേധാവി എന്ന നിലയില്‍ പൊലീസിന് കൊടുത്ത അംഗീകാരമാണ് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറെ കൊണ്ട് നാടമുറിപ്പിച്ചതിന് പിന്നിലെ വികാരമെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.


അതേസമയം,നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 12ന് വാഹനങ്ങള്‍ക്കായി തുറന്നു നല്‍കുകയായിരുന്നു. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന കെപി സിദ്ദിഖിനെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ആദ്യം വൈമുഖ്യം പ്രകടിപ്പിച്ച എസ്‌ഐ ഒടുവില്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് ഉദ്ഘാടനം നിര്‍വഹിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കിഫ്ബിയില്‍ നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും മുന്‍പേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൊലീസ് ഓഫീസര്‍ ഉദ്ഘാടനം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് സിപിഎം ഏരിയ നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.


പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കര്‍മം അനൗദ്യോഗികമായി നിര്‍വഹിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. പൊലീസ് സേനയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും മേലധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഉദ്ഘാടനം നടത്തി മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ശനിയാഴ്ച മൂവാറ്റുപുഴ ഡിവൈഎസ്പി വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.



Sharing is Caring