ഉത്തരേന്ത്യയിലെ പ്രളയ നഷ്ടത്തില്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി


ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പ്രളയ നഷ്ടത്തില്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി. അതേസമയം, പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കിഴക്കന്‍ ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


ബീഹാറില്‍ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തില്‍ കഴിയുന്നത്. പാറ്റ്‌നയില്‍ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായിട്ടുണ്ട്. പ്രളയത്തിലും മഴക്കെടുതിയിലും ഉത്തര്‍പ്രദേശില്‍ 111 പേരും ബിഹാര്‍ 30 പേരും മരിച്ചു. മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച്‌ എന്നിവിടങ്ങളില്‍ അതി തീവ്ര മഴയാണ് കഴിഞ്ഞ നാലു ദിവസം രേഖപ്പെടുത്തിയത്.


ഉത്തര്‍പ്രദേശിലെ ഖാസിപൂര്‍, ബല്ല്യ പ്രദേശങ്ങളില്‍ ഗംഗ കരകവിഞ്ഞ് ഒഴുകിയതോടെ നൂറിലധികം വിടുകള്‍ വെള്ളത്തിനടിയിലായി. 1994ന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മണ്‍സൂണ്‍ കാലമാണ് ഈ വര്‍ഷത്തേത്.മണ്‍സൂണിന്റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഈ വര്‍ഷം മാത്രമാണുണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. ഇന്നു മുതല്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.



Sharing is Caring