ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച്‌ തരിപ്പണമാക്കും, പ്രകോപന പ്രസംഗവുമായി പാക് മന്ത്രി


ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രങ്ങളെയും മിസൈല്‍ ഉപയോഗിച്ച്‌ ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രി. ഈ രാഷ്ട്രങ്ങളെ പാകിസ്ഥാന്റെ ശത്രുവായി കണക്കാക്കിയാണ് ആക്രമിക്കുകയെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിന്‍ ഗണ്ഡാപൂറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.


കാശ്മീര്‍ വിഷയത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായാല്‍ ഇന്ത്യും പാകിസ്ഥാനും തമ്മില്‍ യുദ്ധത്തിന് നിര്‍ബന്ധിതരാവും. അപ്പോള്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരം രാഷ്ട്രങ്ങള്‍ക്കെതിരെ മിസൈല്‍ ഉപയോഗിച്ച്‌ ആക്രമിക്കേണ്ടിവരും- മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താനയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. പാക് മാദ്ധ്യമപ്രവര്‍ത്തക നൈല ഇനായത്ത് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.


കാശ്മീരിലെ പ്രത്യേക പദവി എടുത്തകളഞ്ഞതിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ തിരിയാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണയ്ക്കായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെ ഇമ്രാന്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ മാത്രമേ പാകിസ്ഥാന് ലഭിച്ചിരുന്നുള്ളൂ. കൂടാതെ ഇന്ത്യയ്ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരുന്നു. കാശ്മീര്‍ പ്രശ്നം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ തന്നെ പിന്നീട് അംഗീകരിച്ചു.



Sharing is Caring