ഇന്ത്യ -ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയുടെ കലാശം ഇന്ന്‌ വിശാഖപട്ടണത്ത്‌


ഇന്ത്യന്‍ മണ്ണില്‍ അപൂര്‍വ ‘ഡബിളി’നരികെ ദക്ഷിണാഫ്രിക്ക. ടെസ്‌റ്റിനു പുറമേ ഏകദിന പരമ്ബരയും കൈവിടാതിരിക്കാന്‍ ഇന്ത്യ.ഇരുടീമുകളും തമ്മിലുള്ള മൂന്നു മത്സര ഏകദിന പരമ്ബരയുടെ കലാശം ഇന്ന്‌ വിശാഖപട്ടണത്ത്‌. ജയിക്കുന്ന ടീമിനു പരമ്ബര സ്വന്തമാകുമെന്നിരിക്കെ ഇന്നത്തെ മത്സരം തീപാറുമെന്നുറപ്പ്‌. ആദ്യമത്സരം ഇന്ത്യ ജയിച്ചപ്പോള്‍ റണ്‍മല പിന്തുടര്‍ന്നുകയറിയ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരം അക്കൗണ്ടിലാക്കി.


ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന കളി ഹോട്ട്‌ സ്‌റ്റാറിലും സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും തല്‍സമയം.2021-22ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെയാണ്‌ ഒരു പര്യടനത്തിലെ ടെസ്‌റ്റ്, ഏകദിന പരമ്ബരകള്‍ ഇന്ത്യ അടിയറവച്ചത്‌. പക്ഷേ, 1986-87ല്‍ പാകിസ്‌താനെതിരേയായിരുന്നു നാട്ടില്‍ അവസാനമായി ടെസ്‌റ്റ്, ഏകദിന പരമ്ബരകള്‍ നീലപ്പട കൈവിട്ടത്‌. അന്ന്‌ ടെസ്‌റ്റ് 1-0 നും ഏകദിന പരമ്ബര 5-1 നും ഇന്ത്യ സ്വന്തം മണ്ണില്‍ തോറ്റു. ടെസ്‌റ്റിനു പുറമേ ഏകദിന പരമ്ബരയും കൈവിട്ടാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വറചട്ടിയിലാക്കും.


ഗംഭീറിന്റെ രക്‌തത്തിനായി ദാഹിക്കുന്നവര്‍ക്ക്‌ തോല്‍വി പുതിയ ഊര്‍ജം പകരും.ആദ്യ രണ്ടു കളിയിലും റണ്‍മഴയാണ്‌ പെയ്‌തത്‌. വിശാഖപട്ടണത്തും ഇതിനു മാറ്റം പ്രതീക്ഷിക്കുന്നില്ല. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത് രണ്ടുവട്ടവും ഇന്ത്യ മുന്നൂറിലധികം റണ്‍ നേടി. യശസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ ഫോമിലാണെന്നത്‌ ആശ്വാസം പകരുന്നു.

രണ്ടു സെഞ്ചുറിയുമായി വിരാട്‌ കോഹ്ലി തകര്‍പ്പന്‍ പ്രകടനമാണ്‌ പരമ്ബരയില്‍ പുറത്തെടുത്തത്‌. വിശാഖപട്ടണത്തില്‍ ഇതുവരെ കളിച്ച ഏഴ്‌ ഇന്നിങ്‌സുകളില്‍ കോഹ്ലി മൂന്ന്‌ സെഞ്ചുറിയും രണ്ട്‌ അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 587 റണ്‍ വാരിയിട്ടുണ്ട്‌; ശരാശരി 97.8. പുറത്താകാതെ 157 റണ്ണാണ്‌ ഉയര്‍ന്ന സ്‌കോര്‍. ഇതിന്റെ തനിയാവര്‍ത്തനമാണ്‌ ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്‌.



Sharing is Caring