ആഡംബര കാറുകള്‍ വാടകയ്‌ക്ക് എടുത്ത് പണയം വയ്‌ക്കും, ലക്ഷങ്ങള്‍ തട്ടും: കൊല്ലത്തെ രണ്ടംഗ സംഘത്തെ വലയിലാക്കി പൊലീസ്


കൊട്ടാരക്കര: ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് പണയംവച്ച്‌ പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ കൊട്ടാരക്കര ഷാഡോ പൊലീസ് അറസ്റ്റുചെയ്തു. മൈലം പള്ളിക്കല്‍ കടയിലഴികത്തു പുത്തന്‍വീട്ടില്‍ നാദിര്‍ഷ (25), അഞ്ചല്‍ ഏരൂര്‍ ഗ്രീന്‍ലാന്റില്‍ നബീല്‍ മുഹമ്മദ് ( 24) എന്നിവരാണ് പിടിയിലായത്. ഇവര്‍ വാഹനങ്ങള്‍ പണയംവച്ച്‌ ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവാഹം, വിനോദയാത്ര,​ തീര്‍ത്ഥാടന യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ കാറുകള്‍ വാടകയ്ക്കെടുക്കുന്നത്. ഇവ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പത്തനാപുരം, കരുനാഗപ്പള്ളി, ചവറ, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് 50000 മുതല്‍ രണ്ടര ലക്ഷം രൂപയ്ക്ക് വരെ പണയം വച്ചത്. ലഹരിവസ്തുക്കള്‍ കടത്താനും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഇൗ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നോവ, മാരുതി. വാഗണ്‍ ആര്‍, മാരുതി സ്വിഫ്റ്റ്, എര്‍ട്ടിക്ക, ഹുണ്ടായി ഇയോണ്‍, നിസാന്‍ തുടങ്ങിയ കാറുകളാണ് ഇതിനായി വാടകയ്ക്കെടുത്തത്.


കൊല്ലം റൂറല്‍ എസ്.പി ബി.അശോകന്റെ നിര്‍ദ്ദേശ പ്രകാരം കൊട്ടാരക്കര ‌ഡിവൈ.എസ്.പി അശോകന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ഗോപകുമാര്‍ സബ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, പൊലീസ് ഓഫീസര്‍മാരായ അരുണ്‍, ഷാഡോ പൊലീസ് എസ്.ഐ ബിനോജ്, ബാലചന്ദ്രന്‍പിള്ള, ഷാജഹാന്‍. ശിവശങ്കരപിള്ള, അജയകുമാര്‍, അജയന്‍, ആഷിക് കോഹൂര്‍ രാധാകൃഷ്ണപിള്ള, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.



Sharing is Caring