അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം


അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കിഴക്കന്‍ പ്രവിശ്യയായ നംഗഹാറില്‍ ഇരുപതോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.


കുനാര്‍, നംഗര്‍ഹാര്‍ എന്നീ പ്രവിശ്യകളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. 13 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതോടെ പലരും വീടുകള്‍ വിട്ട് പുറത്തേക്കോടി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.


പരിക്കേറ്റവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സ്റ്റാഫിനെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ കുനാറിലെത്തി. നാല് ഹെലികോപ്റ്ററുകളെങ്കിലും വന്നിട്ടുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി, എന്‍സിആര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ചില ഭാഗങ്ങളും ഭൂചലനം അനുഭവപ്പെട്ടു.

അതേസമയം, ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന നിരവധി ഫോള്‍ട്ട് ലൈനുകള്‍ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനില്‍ ഭൂകമ്ബ സാധ്യത വളരെ കൂടുതലാണ്. 2022ല്‍ കിഴക്കന്‍ മേഖലയില്‍ തന്നെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 1,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.



Sharing is Caring