ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടർന്നായിരുന്നു സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് വികെ പ്രകാശിന്റെ ആരോപണം. 2022 ഏപ്രിൽ നാലിനാണ് സംഭവമെന്നും സിനിമയുടെ കഥ പറയാൻ കൊല്ലത്തെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി സംവിധായകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം ബലാത്സംഗക്കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വി എസ് ചന്ദ്രശേഖറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.













