വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്


വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്.


ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് ആണ് പിടിച്ചെടുത്തത് എന്നാണ് ഷാജിയുടെ വാദം. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് വാദം.


കഴിഞ്ഞ ചൊവ്വാഴ്ച വിധി പറയാന്‍ കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലും ഷാജി ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



Sharing is Caring