കേരള വര്‍മ്മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആദ്യ കൗണ്ടിങ്ങില്‍ വിജയിച്ച കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട സംഭവത്തിലാണ് വി.ഡി സതീശന്‍ ഫേസ് ബുക്കിൽ പ്രതികരിച്ചത് .കെ.എസ്.യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. എന്നാല്‍, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സതീശന്‍ ആരോപിച്ചു.
രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണ് ഇതിന് കൂട്ടുനിന്നതെന്നും സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല മഹനീയമായ അധ്യാപന ജോലിയെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.ആദ്യ കൗണ്ടിങ്ങില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി ഒരു വോട്ടിനായിരുന്നു ജയിച്ചത്. എന്നാല്‍, കെ.എസ്.യു.വിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്.എഫ്.ഐ.യുടെ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. ഉന്നതങ്ങളില്‍നിന്നുള്ള ഫോണ്‍വിളിയെത്തുടര്‍ന്ന് വീണ്ടും എണ്ണുകയായിരുന്നു. എന്നാല്‍, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തി. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി അനിരുദ്ധന് ജയം. ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു.

പിന്നീട് രാത്രി 12 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11 വോട്ടിന് വിജയിച്ച് അനിരുദ്ധനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.റീ കൗണ്ടിങ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകളാണ് അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ടെന്നും ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണെന്നും സതീശന്‍ പറഞ്ഞു.













