ട്വന്റി 20 ലോകകപ്പ്; ഇംഗ്ലണ്ടിലെ മാര്‍ക്ക് വുഡ് സെമിയില്‍ കളിക്കില്ല


ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഇംഗ്ലണ്ടിന് മത്സരത്തിന് മുമ്ബേ തിരിച്ചടി.ടീമിലെ ഏറ്റവും വേഗമേറിയ പേസ് ബൗളറായ മാര്‍ക്ക് വുഡ് സെമിയില്‍ കളിക്കില്ല. പരിക്കുഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ പേസറെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്. പകരം ക്രിസ് ജോര്‍ദാന്‍ അന്തിമ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഈ ലോകകപ്പില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ പലതവണ മാര്‍ക്ക് വുഡ് പന്തെറിഞ്ഞിരുന്നു. നാല് മത്സരങ്ങളില്‍ നിന്നും മാര്‍ക്ക് ഒമ്ബത് വിക്കറ്റ് വീഴ്ത്തിയിരുന്നു. 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ ലോകകപ്പില്‍ 31 പന്തുകളാണ് വുഡ് 150 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞത്.


പരിക്കിന്റെ പിടിയിലുള്ള ബാറ്റര്‍ ഡേവിഡ് മലാന്‍ കളിക്കുമോ എന്ന് കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഡേവിഡ് മലാന്റെ അവസാനവട്ട ഫിറ്റ്നസ് പരീക്ഷ ഇന്ന് നടക്കും. മലാന് കളിക്കാന്‍ കഴിയില്ലെങ്കില്‍ പകരക്കാരനായി ഫിലിപ് സാള്‍ട്ട് ടീമിലെത്തിയേക്കും. സാള്‍ട്ട് കഴിഞ്ഞ ദിവസം ഏറെ സമയം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് സെമി മത്സരം ആരംഭിക്കുന്നത്. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്ലറുമാണ് നയിക്കുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും കളിക്കാന്‍ സന്നദ്ധനായതായി നായകന്‍ രോഹിത് ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. അഡലൈഡില്‍ രാത്രി മുഴുവന്‍ മഴയായിരുന്നതിനാല്‍, മത്സരത്തിനിടെ രസംകൊല്ലിയായി മഴയെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.



Sharing is Caring