അര്‍ബന്‍ നിധി തട്ടിപ്പ് കേസിൽ അസി.ജനറല്‍ മാനേജരായ യുവതി അറസ്റ്റില്‍


കണ്ണൂരില്‍ അര്‍ബന്‍ നിധിയുടെ മറവില്‍ നിക്ഷേപകരുടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ ആദികടലായി വട്ടക്കുളത്തെ സി.വി ജീനയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂര്‍ ജെ. എഫ്.സി. എം കോടതിയില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളില്‍ നാല്, അഞ്ച്. ആറ് സ്ഥാനത്തുളള പ്രതിയാണ് അസി. ജനറല്‍ മാനേജരായ ജീന. ഇവര്‍ക്കെതിരെ 420,409 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.


ജീനമുഖേനെയാണ് അര്‍ബന്‍ ബാങ്കില്‍ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ താന്‍ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അര്‍ബന്‍ നിധിയിലെ പണം കാണാതായ സംഭവത്തില്‍ തനിക്കൊന്നും അറിയില്ല. അര്‍ബന്‍നിധിയിലെ പണം കാണാതായെന്നു അറിയാം.


ഇതിനിടെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ റിമാന്‍ഡിയില്‍ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി. തൃശൂര്‍ സ്വദേശി കെ. എം ഗഫൂര്‍(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അര്‍ബന്‍ നിധിക്കെതിരെ ആറുപരാതികള്‍ കൂടിലഭിച്ചിട്ടുണ്ട്.



Sharing is Caring