
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പ്രതികരിച്ചത്. തത്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേയ്ക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കി.
ജനങ്ങൾ സുരക്ഷിതരായി വീട്ടിലിരിക്കണമെന്ന് കമ്പം എംഎൽഎ എൻ ഇ രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു.

കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
