ചാന്‍സിലര്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച കോണ്‍ഗ്രസ് സെനറ്റ് അംഗത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വി സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റിയില്‍ സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സെനറ്റ് അംഗം ജയരാമന്‍ നല്‍കിയ ഹര്‍ജി (സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍) സുപ്രീം കോടതി തള്ളി.

സെനറ്റിന്‍്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിച്ചിരുന്നു. അത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കി കിട്ടാനാണ് സെനറ്റ് അംഗം ജയരാമന്‍ സുപ്രീം കോടതിയെ സമീപ്പിച്ചത്.

സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ ഹര്‍ജി നിലവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ആണ്. വരുന്ന ജനുവരി 23 ന് ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ എസ്‌എല്‍പി അനുവദിക്കേണ്ടന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

സെനറ്റിന്റെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്താല്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ച്‌ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും, സെനറ്റ് പ്രതിനിധിയെ നല്‍കുന്നില്ലെങ്കില്‍ യുജിസി ചട്ടവും കേരള സര്‍വകലാശാല നിയമവും അനുസരിച്ചു ചാന്‍സലര്‍ക്കു നടപടിയെടുക്കാമെന്നും ദേവന്‍ രാമചന്ദ്രന്‍ വിധിച്ചിരുന്നു. ആ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഫലത്തില്‍ ആ നടപടിയില്‍ സാങ്കേതിക കുഴപ്പങ്ങള്‍ ഇല്ലാത്തതിനാലാണ് ഇടപ്പെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതും. ഇതോടെ ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും പ്രഹരം ഏറ്റുവാങ്ങിയിരിക്കുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *