ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മെഡലുകള്‍ നേടിയ കേരളത്തിന്റെ സ്വന്തം കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ഇത്തവണ നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. 400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയില്‍ പി. ആര്‍. ശ്രീജേഷും ക്രിക്കറ്റില്‍ മിന്നുമണിയുമാണ് സ്വര്‍ണം നേടിയത്. എച്ച്. എസ്. പ്രണോയ്, എം. ആര്‍. അര്‍ജുന്‍, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍ എന്നിവര്‍ വെള്ളിയും പ്രണോയ്, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസിലെ മലയാളി താരങ്ങളുടെ എക്കാലത്തേയും മികച്ച പ്രകടനമാണിത്.


മലയാളി താരങ്ങളുടെ നേട്ടം കേരളത്തിലെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകിയിരിക്കുകയാണ്. സമഗ്ര കായിക വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പുതിയ കായിക നയം ഭാവിയില്‍ കൂടുതല്‍ രാജ്യാന്തര ജേതാക്കളെ സൃഷ്ടിക്കുന്നതോടൊപ്പം താഴെത്തട്ടില്‍ വരെ കായിക സാക്ഷരത ഉറപ്പു വരുത്തുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കായിക അടിസ്ഥാന സൗകര്യ വികസനത്തിലും സംസ്ഥാനം ഏതാനും വര്‍ഷമായി വലിയ മുന്നേറ്റമാണ് കാഴ്ച്ചവച്ചത്. തദ്ദേശ തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലൂടേയും കായിക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമാക്കുന്നതിന് വിവിധ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.



Sharing is Caring