സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആക്‌സസ് കണ്‍ട്രോള്‍ ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ഭാഗം സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവിലെ മാറ്റം.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുന്നത് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തിലൂടെയാണ്.
രണ്ട് മാസത്തിന് ശേഷം ഇത് ബയോമെട്രിക് ഹാജറുമായി ബന്ധിപ്പിക്കാനും മാര്‍ച്ച് 18ന് പൊതുഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ഒന്നടങ്കം ഇതില്‍ എതിരഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സംഘടനകള്‍ സൂചന നല്‍കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവിലെ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.

ആക്‌സസ് കണ്‍ട്രോള്‍ ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ഭാഗം ഒഴിവാക്കിയ പുതിയ ഉത്തരവ് മാര്‍ച്ച് 30നാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.സര്‍ക്കാര്‍ തീരുമാനം ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതും മനുഷ്യാവകാശം ലംഘിക്കുന്നതും ആണെന്നതിനാലാണ് പ്രതിഷേധിച്ചതെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രതിനിധി ഇര്‍ഷാദ് പറഞ്ഞു.
ജീവനക്കാര്‍ക്ക് ശുചിമുറിയിലേക്ക് പോകുന്നതിനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന തരത്തിലായിരുന്നു മുന്‍ ഉത്തരവിലെ തീരുമാനം. ഒരു ബ്ലോക്കില്‍ നിന്ന് മറ്റ് ബ്ലോക്കിലേക്ക് പോകുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നു. ചില ബ്ലോക്കുകളില്‍ ശുചിമുറികള്‍ പോലുമില്ല. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍ ഉത്തരവിനെ എതിര്‍ത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













