സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണക്കായി ഇന്ന് പൊലീസ് തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുന്നത്. പ്രവീൺ റാണയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. പാലക്കാട് സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 14 കേസുകളിൽ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയേക്കും.
പ്രവീൺ റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. റൂറൽ പൊലീസ് പിആർഒ ആയിരുന്ന സാൻ്റോ അന്തിക്കാടിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു ഇയാൾ. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.
പ്രവീൺ റാണക്കെതിരെ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന.
തൃശൂർ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീൺ റാണയെ പൊലീസ് പിടികൂടിയത്.