രാജ്യത്ത് പുതിയ സിം കാർഡ് നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ നിലവിൽവരും


മൊബൈൽ ഫോൺ ഇല്ലാത്തവർ ഇന്ന് ആപൂർവമാണ്. അതുകൊണ്ടു തന്നെ സിം കാർഡുകളുടെ ഉപയോഗവും ഏറെയാണ്. പലർക്കും ഒന്നിലധികം സിം കാർഡുകളുണ്ട്.അതുകൊണ്ടുതന്നെ സിംകാർഡുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.കേന്ദ്ര സർക്കാർ സിം വാങ്ങുന്നതിനും വിൽക്കുന്നതിനും രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.


സാമ്പത്തിക- സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് പുതിയ സിം കാർഡ് നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ നിലവിൽവരും.നിയമ ലംഘനം നടത്തിയാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ടതോ മോഷടിക്കപ്പെട്ടതോ ആയ ഫോണുകളെപ്പറ്റി വിവരം അറിയിക്കാൻ സാഥി പോർട്ടലും കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുണ്ട്.വ്യാജ സിം കാർഡ് ഉപയോഗിച്ചുള്ള വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.


പുതിയ നിയന്ത്രണങ്ങൾ;

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. സിം വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷന്‍ ഉറപ്പാക്കേണ്ടത് ടെലികോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.

നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഏജൻ്റുമാരുടെ ലൈസൻസ് റദ്ദാക്കും. മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽ പെടുത്തും.

പുതിയ നിയമം പ്രകാരം സിം കാര്‍ഡുകള്‍ ബള്‍ക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് സിം കാര്‍ഡുകള്‍ ബള്‍ക്കായി വാങ്ങാന്‍ കഴിയൂ. എങ്കിലും ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു തിരിച്ചറിയൽ രേഖയിൽ നിന്നും ഒമ്പത് സിം കാര്‍ഡുകള്‍ വരെ ലഭിക്കും.

നിലവിലുള്ള നമ്പരുകള്‍ക്കായി സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്‌കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും.

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ.



Sharing is Caring