കെ സുധാകരൻ പ്രതിയായ കേസിൻറെ തുടർനടപടികൾ ചർച്ച ചെയ്യാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും


കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രതിയായ കേസിൻറെ തുടർനടപടികൾ ചർച്ച ചെയ്യാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക സംബന്ധിച്ച വിവരങ്ങളും ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കെ സുധാകരനെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കു. സുധാകരന്റെ കൂട്ടാളി എബിൻ അബ്രഹാമിനെ കേസിൽ പ്രതിചേർക്കുന്നതിനെ കുറിച്ചും ക്രൈംബ്രാഞ്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.


കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ഡൽഹിയിലെത്തും. ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കാണാനാണ് യാത്ര. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തും. ഒപ്പം സർക്കാരിനും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എതിരെ നിയമ സ്വീകരിക്കാനുള്ള അനുവാദവും തേടും.യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇരുവരും ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കും.


സംസ്ഥാനത്തെ ഗ്രൂപ്പ് പോര് സമരം നടത്തുന്നതിൽ പോലും തിരിച്ചടിയായിട്ടുണ്ട് എന്ന് നേതാക്കൾ അറിയിക്കും. സമര മുഖങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതിയും ഉന്നയിക്കും. സംഘടന തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പരാതി.



Sharing is Caring