കായക്കൊടിയില്‍ അയല്‍വാസികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കേസന്വേഷണത്തില്‍ വഴിത്തിരിവ്

കോഴിക്കോട് കായക്കൊടിയില്‍ അയല്‍വാസികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ കേസന്വേഷണത്തില്‍ വഴിത്തിരിവ്. ഹോട്ടല്‍ തൊഴിലാളിയായ വണ്ണാന്‍പറമ്പത്ത് ബാബുവിനെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ രാജീവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം രാജീവന്‍ തൂങ്ങി മരിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം. തൊട്ടില്‍പ്പാലം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയില്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്ത് ശരീരത്തില്‍ നിന്ന് വിട്ട് പോയ നിലയിലും കുടല്‍ മാല പുറത്തിട്ട നിലയിലുമായിരുന്നു. ഈ സമയത്ത് വീട്ടില്‍ ബാബുവിന്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടല്‍ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോള്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് പരിശോധന നടത്തവേ ചോരപ്പാടുകള്‍ കണ്ടെത്തിയ പൊലീസ് ഇത് പിന്തുടര്‍ന്നു. അങ്ങനെ രാജീവന്റെ വീട്ടിലെത്തിയ പൊലീസ് വീടിന്റെ പിന്നിലുള്ള വിറകുപുരയില്‍ രാജീവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *