പെൻഷൻ പ്രായം ഉയര്‍ത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു


പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം.


പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.


പെന്‍ഷന്‍ പ്രായം വര്‍ദ്ധനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചിരുന്നു.

പിന്നാലെ തീരുമാനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ഡിവൈഎഫ്‌ഐയും രംഗത്ത് വന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടന എതിര്‍പ്പറിയിച്ചത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് പറയുന്നു.



Sharing is Caring