ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം;ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്


ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കളെ പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കോട്ടയം : ബ്രിട്ടനിൽ മലയാളി നഴ്സിന്റെയും മക്കളുടെയും മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്.അഞ്ജുവിനെ ഭർത്താവ് സാജു, ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു . 72 മണിക്കൂർ കൂടി സാജുവിനെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.


വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു.കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നാലെ അഞ്ജുവിന്‍റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ല.




Sharing is Caring