രാജീവ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു


തലശേരി:കുടുംബത്തോടൊപ്പം തളിപറമ്പ് പിലാത്തറയിലെ അബ്ദുളള ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് നെന്‍മാറയിലെ എളവേഞ്ചേരി സ്വദേശി തണ്ണിപുഴയില്‍ രാജീവ് കുമാറിനെ (37) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തുവര്‍ഷം തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചു.


പ്രതി പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുവഭിക്കണം. 2020- നവംബര്‍ അഞ്ചിന് രാത്രി ഏഴരമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പിലാത്തറയില്‍ ആക്രികട നടത്തുന്ന രാജീവ് കുമാര്‍ കടപൂട്ടി താമസസ്ഥലത്തേക്ക് വരുമ്പോള്‍ മുന്‍വിരോധം കാരണം പ്രതിയായ ശങ്കര്‍ കത്തിവീശി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട രാജീവ് കുമാറിന്റെ ഭാര്യ ശിവകാമിയുടെ പരാതി പ്രകാരമാണ് പൊലിസ് കേസെടുത്തത്.


പ്രൊസിക്യൂഷനു വേണ്ടി അഡീഷനല്‍ ജില്ലാ ഗവ. പ്‌ളീഡര്‍ അഡ്വ. വി. എസ് ജയശ്രി ഹാജരായി. കേസിലെ പ്രതിയായ ശങ്കര്‍ നിലവില്‍ ആരും ജാമ്യമെടുക്കാനില്ലാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് വിചാരണ നേരിട്ടത്. അതിനാല്‍ റിമാന്‍ഡ് കാലം ശിക്ഷയില്‍ ഇളവു ചെയ്യും. മുന്‍ അഡീഷനല്‍ ജില്ലാ ഗവ. പ്‌ളീഡര്‍ അഡ്വ. കെ.പി ബിനീഷയാണ് നേരത്തെ പ്രൊസിക്യൂഷനു വേണ്ടി ഹാജരായത്.



Sharing is Caring