ജമ്മു കശ്മീരിൽ ടാക്സി ഡ്രൈവർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹീർപോറയിലാണ് വെടിവെപ്പ് നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ ദിൽരഞ്ജീത് സിങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ടാക്സി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവെപ്പിന് പിന്നാലെ ഭീകരരെ കണ്ടെത്താനായി സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ തുടങ്ങി. രണ്ടാം തവണയാണ് പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ ഭീകരർ വെടിവെപ്പ് നടത്തുന്നത്. രണ്ട് മാസം മുമ്പ് പഞ്ചാബ് സ്വദേശികളായ രണ്ട് മരപ്പണിക്കാരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 16ന് വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലെ ലാൽപോറയിൽ നിന്ന് ഭീകരരുടെ സഹായിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുകളും സേന പിടിച്ചെടുത്തിരുന്നു.