തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു


തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു.


എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്‌നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്.


മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.അറസ്റ്റില്‍ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ബിജെപി വിരട്ടിയാല്‍ പേടിക്കില്ലെന്ന് ഉദയ്‌നിധി സ്റ്റാലിന്‍ പ്രതികരിച്ചു.



Sharing is Caring