ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്


ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദം കൊണ്ടാകാം ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഐഎം എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുപോയി. സിപിഐഎം പങ്കാളിത്തമില്ലെങ്കിലും ഏകോപനസമിതി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.


സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു.തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളില്‍ അടിസ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.


20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.



Sharing is Caring