സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത.

ഇവർക്കൊപ്പം ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മത്സരിക്കുന്നുണ്ട്.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പൻ, ദിവ്യ പിള്ള, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.

വൺ, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം–2 ആണ് മോഹൻലാൽ ചിത്രം. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ​ഗോപിയും മത്സര രം​ഗത്തുണ്ട്. റിലീസ് ചെയ്തത് മുതൽ ഏറെ ശ്രദ്ധനേടിയ റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,‘ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോർട്രെയ്റ്റ്സ് ’ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *