ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് ഗോള്‍ മഴ: തകര്‍ന്നടിഞ്ഞ് കോസ്റ്റാറിക്ക


ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്ബ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തത്.


ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കന്‍ താരങ്ങളെ വട്ടംകറക്കിയപ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പാനിഷ് ടീം ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്.


4-3-3 ശൈലിയില്‍ ഫെരാന്‍ ടോറസിനെയും മാര്‍ക്കോ അസെന്‍സിയോയെയും ഡാനി ഓല്‍മോയെയും ആക്രമണത്തിന് നിയോഗിച്ചാണ് ലൂയിസ് എന്‍‌റിക്വ ടീമിനെ അണിനിരത്തിയത്. മധ്യനിരയില്‍ പരിചയസമ്ബന്നനായ ബുസ്‌കറ്റ്‌സിനൊപ്പം യുവ താരങ്ങളായ ഗാവിയും പെഡ്രിയും. അസ്‌പിലിക്വേറ്റയും റോഡ്രിയും ലൊപ്പോര്‍ട്ടയും ആല്‍ബയുമുള്ള പ്രതിരോധവും അതിശക്തം.

മറുവശത്ത് 4-4-2 ശൈലിയിലായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്‍റെ കോസ്റ്റാറിക്ക. ടിക്കിടാക്കയെ ഓര്‍മ്മിപ്പിച്ച പാസുകളുടെ മനോഹാരിതയായിരുന്നു തുമാമ സ്റ്റേഡിയം സാക്ഷിയായത്. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനിറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി.

മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങള്‍. 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനിറ്റില്‍ മാര്‍ക്കോ അസന്‍സിയോയും വലകുലുക്കി. 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാന്‍ 45 മിനിറ്റുകള്‍ക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.



Sharing is Caring