സില്‍വര്‍ലൈന്‍ പദ്ധതി;വി ഡി സതീശന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇടതുമുന്നണി പ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് ആണ് ഹര്‍ജി നല്‍കിയിരുന്നത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.

കെ- റെയില്‍ പദ്ധതി അട്ടിമറിക്കാനായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഇതര സംസ്ഥാന ലോബികളില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. പി വി അന്‍വര്‍ എംഎല്‍എയാണ് ആദ്യം നിയമസഭയില്‍ ഈ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എ എച്ച് ഹഫീസ് ആദ്യം വിജിലന്‍സ് ഡയറക്ടര്‍ക്കും പിന്നീട് വിജിലന്‍സ് കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *