ശശി തരൂർ എം.പി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തും


ശശി തരൂർ എം.പി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തും. ഇന്നലെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.സംസ്ഥാനത്തെ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് ശശി തരൂരിന് നേതാക്കൾ നിർദേശം നൽകി. തന്നെ സംസ്ഥാനത്തെ നേതാക്കൾ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ല എന്ന പരാതി ശശി തരൂരും ഹൈക്കമാന്റിനെ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഐക്യം നിലനിർത്താൻ ശ്രമിക്കണമെന്നും ചർച്ചയിൽ നേതാക്കൾ തരൂരിനോട് അഭ്യർത്ഥിച്ചു. നേതൃത്വത്തെ തള്ളിയുള്ള പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് തരൂരിന് നിർദേശം നൽകിയതായാണ് വിവരം.


കേരളത്തിലേക്ക് മടങ്ങി എത്തിയശേഷം ശശി തരൂർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. തരൂരിനെ പ്രകോപിപ്പിക്കേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം.സി.പി.ഐ.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ലേഖന വിവാദവും തുടർന്നുണ്ടായ സംഭവങ്ങളിലും ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു വ്യവസായ വകുപ്പിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം.




Sharing is Caring