
കോഴിക്കോട് : മഴ ദുരിതം അഭിമുഖീകരിക്കുമ്പോൾ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ലാ കലക്ടറുടെയും ഉത്തരവാദിത്വം സ്കൂൾ ഹെഡ് മാസ്റ്റർ മാരുടെ തലയിൽ കെട്ടിവെച്ചു കയ്യൊഴിയാനുള്ള കളക്ടറുടെ ശ്രമം അപകടം പിടിച്ചതാണ് അതിൽ നിന്നും പിന്മാറണം എന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
മഴയുടെ സാധ്യതയെ കുറിച്ചും ദുരന്ത മുന്നറിപ്പും ഔദ്യോഗികമായി ലഭിക്കാത്ത പ്രധാന അധ്യാപകർ എങ്ങനെ ആണ് തലേ ദിവസം അപകടം മുൻകൂട്ടി കണ്ട് അവധി പറയേണ്ടത് എന്ന് കൂടി ജില്ലാ ഭരണകൂടം പറയണം.
എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ ഹെഡ് മാസ്റ്ററുടെ കുറ്റം കൊണ്ടാണ് എന്ന് വരുത്തി തീർത്തു കളക്ടർക്ക് കയ്യൊഴിയാനുള്ള ശ്രമം ആണിത്.
മേലധികാരികളുടെ അനുമതി ഇല്ലാതെ സ്‌കൂളിന് അവധി നൽകാൻ ഹെഡ് മാസ്റ്റർക്ക് ആകില്ല എന്നത് കൂടുതൽ സങ്കീർണ്ണത സൃഷ്ടിക്കും.
കുട്ടികൾ വീട്ടിൽ എത്തി എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ക്ലാസ്സ് ടീച്ചർക്ക് നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് കളക്ടർ വ്യക്തമാക്കണം.
പ്രദേശികമായി രക്ഷിതാക്കളും അധ്യാപകരും തമ്മിൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉള്ള കാര്യം ആണിത്.

സ്വന്തമായി വാഹനവും സുരക്ഷിത യാത്ര സൗകര്യവും ഉള്ള സ്കൂളുകൾ അവധി നൽകാതിരിക്കുകയും.
പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങൾ അവധി നൽകുകയും ചെയ്യുന്നത് രണ്ടു തരം വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതായി മാറും.
കോഴിക്കോട് ജില്ലയിൽ മാത്രം നടപ്പാക്കിയ ഈ തല തിരിഞ്ഞ നയം കലക്ടർ തിരുത്തണം എന്ന് എൻ ടി യു ജില്ലാ അധ്യക്ഷ കെ എസ് രേഷ്മ പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
