യുക്രെയ്ന്‍ വിട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കി റഷ്യ


ചെന്നൈ : യുദ്ധം കാരണം യുക്രെയ്ന്‍ വിടേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അവസരമൊരുക്കി റഷ്യ.ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികള്‍ ഒന്നാണെന്നും യുക്രെയ്‌നില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റഷ്യയില്‍ പഠനം തുടരാമെന്നും റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയില്‍ വെച്ച്‌ നടന്ന പരിപാടിയിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.


യുക്രെയ്ന്‍ വിട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കല്‍ സിലബസ് യുക്രെയ്‌നിലേതിന് സമാനമാണ്. യുക്രെയ്‌നില്‍ മിക്കവരും റഷ്യന്‍ ഭാഷയാണ് സംസാരിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും റഷ്യന്‍ പ്രതിനിധി അറിയിച്ചു.


മെഡിസിന്‍ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ റഷ്യയിലേക്കും യുക്രെയ്‌നിലേക്കും പോകുന്നത് തുടരുന്നുണ്ട്. ഇത് മികച്ച പ്രവണതയാണ്. എല്ലാ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നുണ്ടെന്നും റഷ്യന്‍ നയതന്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ദ്ധിച്ചതായും അവ്‌ദേവ് വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍, റഷ്യയുടെ എണ്ണ കയറ്റുമതി 2 മുതല്‍ 22 ശതമാനം വരെ വര്‍ദ്ധിച്ചു. നിലവില്‍ റഷ്യ ഇറാഖിനെയും സൗദി അറേബ്യയെയും പോലെ മുന്‍നിര നിര്‍മ്മാതാവായി മാറിയെന്നും ഒലേഗ് അവ്‌ദേവ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരാണെന്നും അവര്‍ സ്വന്തം രാജ്യത്തിന്റെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പരാമര്‍ശത്തെ അഭിനന്ദിച്ചുകൊണ്ട് അവ്‌ദേവ് വ്യക്തമാക്കി.



Sharing is Caring