റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഒന്നൊന്നായി കനത്ത പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. റഷ്യന്‍ സേന അതിര്‍ത്തിയിലേക്കു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകള്‍ തകര്‍ക്കാനായെന്നും മന്ത്രാലയം അറിയിച്ചു. ഖര്‍കീവിനു സമീപമുള്ള ചെര്‍കാസ്‌കി, റസ്‌കി, ബോഷ്‌ച്ചോവ, സ്ലോബൊഷാന്‍സ്‌കെ ജനവാസകേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ചു. ഖര്‍കീവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഇസ്യൂം പട്ടണത്തില്‍ മാര്‍ച്ചില്‍ മിസൈലേറ്റ് തകര്‍ന്ന 5 നില കെട്ടിടത്തില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉക്രെയ്‌നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖര്‍കീവിലെ വിജയം നിര്‍ണായകമാകുമെന്നും ഇതു യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിയേക്കാമെന്നും അവകാശപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ മുന്നേറാനാവാത്തത് റഷ്യയെ അങ്കലാപ്പിലാക്കുന്നുണ്ട്. മരിയുപോള്‍ നഗരം പിടിച്ച് ഒരാഴ്ചയിലേറെ ആയിട്ടും അവിടെ അസോവ്സ്റ്റാള്‍ ഉരുക്കുനിര്‍മാണശാല ഒളിയിടമാക്കി പൊരുതുന്ന രണ്ടായിരത്തോളം ഉക്രെയ്ന്‍ പോരാളികളെ കീഴടക്കാനാവുന്നില്ല. ഉരുക്കുശാലയ്ക്കുനേരെ റഷ്യ ഇന്നലെയും കനത്ത ആക്രമണം തുടര്‍ന്നു. ഡോണ്‍ബാസിലെ ഉക്രെയ്ന്‍ സേനയെ വളഞ്ഞ് കീഴടക്കാനുള്ള ശ്രമവും പാളി. തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യ കനത്ത മിസൈല്‍ ആക്രമണം തുടരുന്നു. യൂറോപ്പില്‍ നിന്ന് ഉക്രെയ്‌നിലേക്ക് വന്‍തോതില്‍ ആയുധങ്ങളും മറ്റുമെത്തുന്നതു തടയാനും ഇവിടെനിന്ന് യൂറോപ്പിലേക്കുള്ള ധാന്യക്കയറ്റുമതി നിര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.














