വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഏത് സമയത്ത് ഏത് തിരഞ്ഞെടുപ്പ് വന്നാലും പാർട്ടി നേരിടാൻ തയ്യാറാണെന്നും എന്നാൽ ഉപ തെരഞ്ഞെടുപ്പിലേക്ക് പോകില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉണ്ടായാൽ ഇപ്പോൾ സ്വീകരിച്ച സമീപനമാകില്ല, പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതി വിധി അന്തിമമല്ല. ഏത് വിധേനയും പ്രതിപക്ഷ പാർട്ടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധി വിഷയത്തിൽ സിപിഐഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.














