പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിനുപകരം ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് എംവി ഗോവിന്ദൻ


പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിനുപകരം ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടാണ്. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു.


ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്‍റെ പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്‍റെ പ്രശ്‌നം. പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണം.


പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



Sharing is Caring