2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്; നടപ്പു സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കൈവരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം എന്ന നിലയില്‍ ശക്തമായ ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്സികളില്‍ ഒന്നാണ് കമ്പനി. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ 135 ശതമാനം എന്ന സ്ഥിരതയാര്‍ന്ന വര്‍ദ്ധനയോടെയുള്ള വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്.

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 544.44 കോടി രുപ മൊത്ത വരുമാനം നേടി. അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ധന നേടിയിട്ടുണ്ട്. നികുതിക്ക് മുമ്പുള്ള ലാഭം 81.77 കോടി രൂപയാണ്. കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ 2498.60 കോടി രൂപയില്‍നിന്ന് 30.58 ശതമാനം വളര്‍ച്ചയോടെ 3262.78 കോടി രൂപയിലേക്ക് ഉയര്‍ന്നു. കമ്പനിയുടെ എന്‍പിഎ 0.37 ശതമാനമാണ് ഈ കാലയളവില്‍. ഈ വ്യവസായത്തിലെ ഏറ്റവും മികച്ചതാണ് എന്‍പിഎ അനുപാതം.

തങ്ങളുടെ കാഴ്ചപ്പാടിനും ദൗത്യത്തിനും അനുസൃതമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുത്തൂറ്റ് മിനി 135 ശതമാനം എന്ന ശ്രദ്ധേയമായ വര്‍ദ്ധനവ് കൈവരിക്കുന്നതില്‍ സന്തോഷമുണ്ട്. മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് സ്ഥിരതയോടെ ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരികയാണ്. ശക്തമായ അടിത്തറയുള്ള കമ്പനി വരും മാസങ്ങളില്‍ മികച്ച വളര്‍ച്ച നേടുമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം 130-ലധികം പുതിയ ശാഖകള്‍ തുറന്ന് 1,000-ലധികം ശാഖകള്‍ എന്ന നാഴികക്കല്ലിലെത്താനും ലക്ഷ്യമിടുന്നു. ഓരോ ശാഖയും ശരാശരി 5 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്ത് മൊത്തം മാനേജ് ചെയ്യുന്ന ആസ്തി 5000 കോടി രൂപയിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം ‘മൈ മുത്തൂറ്റ് ആപ്പ് ‘ കമ്പനി പുറത്തിറക്കുമെന്ന് മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 53 പുതിയ ശാഖകള്‍ തുറന്നിരുന്നു. ഇതു വഴി 2 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാനും സാധിച്ചു. ശാഖകളുടെ എണ്ണം 871 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളള്‍ക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങള്‍ ഇതുവഴി ലഭ്യമാകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *