തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച പാൽക്കാരന് 5 വർഷം കഠിന തടവ്


പതിമൂന്നു വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പാൽക്കാരന് 5 വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യൽ കോടതി. മാറനല്ലൂർ മേലറിയോട് തെക്കെക്കോണം പുത്തൻ വീട്ടിൽ വൃന്ദൻ എന്ന ബിനുവിനെയാണ് (47) ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. തടവിന് പുറമേ ഇരുപത്തി അയ്യായിരം രൂപ പിഴയും അടയ്ക്കണം.


പീഡനത്തിന് ഇരയായ കുട്ടിക്കാണ് പിഴത്തുക നൽകേണ്ടത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ജൂൺ 23 രാവിലെ 9 നാണ്. പ്രതി കുട്ടിയുടെ വീട്ടിൽ പാൽ കൊണ്ടുവരുന്ന ആളാണ്. സംഭവ ദിവസം പാൽ എടുക്കാൻ പാത്രവുമായി എത്തിയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു.


കുട്ടിയുടെ അമ്മ വീട്ടിനകത്ത് നിന്ന് വിളിച്ചപ്പോഴാണ് പ്രതി പിൻമാറിയത്. അടുത്ത ദിവസം പ്രതി പീഡനം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി. ഭയന്നകുട്ടി സംഭവം വീട്ടിൽ വെളിപ്പെടുത്തിയില്ല.ഓൺലൈൻ ക്ലാസ്സുകളിൽ കുട്ടി വിഷമിച്ചിരിക്കുന്നതുകണ്ട അദ്ധ്യാപിക കുട്ടിയുടെ അമ്മയോട് കാര്യം അന്വേഷിച്ചു. തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് പ്രതി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്.



Sharing is Caring