വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും;ഉത്തരവിറക്കി കേരള സര്‍വകലാശാല


കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നത്.


ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ച് പ്രിൻസിപ്പാൾമാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താൻ അനുമതി നൽകാം. ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകൾക്കടക്ക ബാധകമായിരിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇവ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.


സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചിരുന്നു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞത്.



Sharing is Caring