പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി


പട്ടാമ്പി എംഎൽഎയും സിപിഐ നേതാവുമായ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ. പാർട്ടി വിഭാഗീയതയുടെ പേരിലാണ് മുഹ്സിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.ഇതോടെ പാർട്ടിയക്കകത്ത് അമർഷം പുകയുകയാണ്.നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണ്.


പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു.മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയായിരുന്നു പാർട്ടി നടപടി.ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്.


കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിൻ്റെ ആരോപണം. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെടുകയും ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാനം വിഭാഗത്തിനെതിരാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎ.



Sharing is Caring