ചോദ്യക്കോഴ വിവാദത്തിൽ മഹുവ മൊയ്ത്ര ഇന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും


ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും. ഹാജരാകാൻ നവംബർ 5 വരെ സമയം അനുവദിക്കണമെന്ന് മാഹുവ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്സ് കമ്മിറ്റി ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഹാജരാകും എന്നറിയിച്ച് കഴിഞ്ഞദിവസം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മഹുവ കത്ത് നൽകിയിരുന്നു.


പരാതിക്കാരനായ ജയ് ദേഹദ്രായിയെയും, വ്യവസായി ദർശൻ ഹിര നന്ദനിയെയും വിസ്തരിക്കണം എന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടതനിസരിച്ച് ഐടി – ആഭ്യന്തരമന്ത്രാലയങ്ങൾ മഹുവയുടെ പാർലമെന്റ് ലോഗിൻ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ദുബായിൽ നിന്ന് മഹുവയുടെ പാർലമെന്റ് ഇ മെയിൽ 49 തവണ ലോഗിൻ ചെയ്തിട്ടുണ്ടെന്നാണ് ഐടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട്.


മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി രംഗത്തുവന്നിരുന്നു. താൻ നേരത്തെ പുറത്തുവിട്ട സത്യവാങ്മൂലം സംബന്ധിച്ചുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ ദർശൻ ഹിരാനന്ദാനി നിഷേധിച്ചു. സമ്മർദത്തെതുടർന്നല്ല സത്യവാങ്മൂലം സമർപ്പിച്ചത് എന്നും മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് താൻ ദുബായിൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ദർശൻ വെളിപ്പെടുത്തി.



Sharing is Caring